റാവൽപിണ്ടി: ത്രിരാഷ്ട്ര ടി20 പരമ്പരയിൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 22 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ പാതും നിസംഗയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ശ്രീലങ്ക അനായാസം വിജയലക്ഷ്യം മറികടന്നത്.
നിസംഗ 98 റൺസാണ് എടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നിസംഗയുടെ ഇന്നിംഗ്സ്. കുശാൽ മെൻഡിസ് 25 റൺസെടുത്ത് നിസംഗയ്ക്ക് പിന്തുണ നൽകി.
12 റൺസെടുത്ത കമിൽ മിഷാരയുടെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് നഷ്ടമായത്. സിംബാബ്വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസാണ് വിക്കറ്റ് എടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. നായകൻ സിക്കന്തർ റാസയും റയാൻ ബർളും 37 റൺസ് വീതമെടുത്തു. ബ്രയാൻ ബെന്നറ്റ് 34 റൺസ് സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണയും വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതമെടുത്തു. ദശുൻ ശനക ഒരു വിക്കറ്റ് വീഴ്ത്തി. ലങ്കൻ താരം പാതും നിസംഗയാണ് മത്സരത്തിലെ താരം.